Saturday 11 October 2008

അൽഫോൻസാമ്മ


കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തപ്പെടുന്ന ആദ്യ ഭാരതീയ എന്ന നിലയിൽ അൽഫോൻസാമ്മ ശ്രദ്ദേയയാവുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ ഭരണങ്ങാനം എന്ന ഗ്രാമത്തിലെ ഒരു സന്യാസ ഭവനത്തിൽ വെറും 24 വർഷം രോഗങ്ങളോടും, വേദനയോടും മല്ലടിച്ചു ജീവിച്ചു മരിച്ച ആ കന്യാസ്ത്രീ ഇന്നു ലോകം മുഴുവൻ അറിയപ്പെടുന്നവളാകുന്നു. ബൗദ്ധികതയുടെയും ദൈവനിഷേധത്തിന്റെയും ആത്മീയവാണിഭങ്ങളുടേയും ഈ കാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ വിശുദ്ധജീവിതം നമ്മുടെ മുൻപിൽ ഒരു വിസ്മയം തന്നെ. വേദനകളിൽനിന്നും സഹനങ്ങളിൽനിന്നും ഒളിച്ചോടാനുള്ള സ്വോഭാവിക മാനുഷിക പ്രവണതക്കു നേരെയുള്ള ഒരു വെല്ലുവിളിയായിരുന്നു ആ സഹോദരിയുടെ എളിയ ജീവിതം. കവി പാടിയതുപോലെ "മനസ്സിൻ മനോഭാവം നല്ലതെങ്കിൽ കണ്ണീർ മുത്തും മാണിക്യമാക്കാമെന്ന്" അവർ ജീവിതത്തിലൂടെ തെളിയിച്ചു. ഓരോ മനുഷ്യ വ്യക്തിയും, അവൻ വിശ്വാസിയാലും അവിശ്വാസിയായാലും തന്റെ ജീവിതം വിശുദ്ധമായി കാത്തു സൂക്ഷിക്കേണ്ടതാണു. മണ്ണും, പുഴുവുമായി ഈ ശരീരം മാറിയാലും അമർത്ത്യമായ ആത്മാവ്‌ അഴിഞ്ഞുപോവുന്നില്ല. വിശുദ്ധി അടങ്ങിയിരിക്കുന്നത്‌ അതിസ്വോഭാവിക കാര്യങ്ങൾ ചെയ്യുന്നതില്ല, മറിച്ച്‌ അനുദിന ജീവിതത്തിലെ നിസ്സാര കാര്യങ്ങൾ സദൂദ്ദേശത്തോടെ ചെയ്യുന്നതിലാണു. ഭോഗത്തേക്കാൾ ശ്രേഷ്ടം ത്യാഗമാണെന്നു കരുതുന്നതിൽ വിശുദ്ധിയുണ്ട്‌, പാപം ചെയ്യാൻ കഴിവുണ്ടായിട്ടും അതു ചെയ്യാതിരിക്കുന്നതിലും വിശുദ്ധിയുണ്ട്‌. നമ്മുടെ ഭവനങ്ങളിൽ, ജോലിസ്ഥലത്ത്‌, സമൂഹത്തിൽ വിശുദ്ധിയുടെ പരിമളം പ്രസരിപ്പിക്കൂന്നവരായി നമുക്കും മാറാം. വിശുദ്ധ അൽഫോൻസാമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.

Monday 17 March 2008

അച്ചായന്റെ ബി.ബി.സി ജോലി

അന്നൊരു ഞായറാഴ്ച ആയിരുന്നു. ഇംഗ്ലണ്ടില്‍ വന്നിട്ട് ഒരാഴ്ച ആയതേയുള്ളൂ. ആരെങ്കിലും മലയാളികളെ പരിചയപ്പെടാമെന്നു കരുതിയും കൂടിയാണ് പള്ളിയില്‍ പോയത്. കുര്‍ബ്ബാന കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ മധ്യവയസ്കനായ ഒരു അച്ചായന്‍ വന്നു കൈ തന്നു. പരിചയപ്പെടലിനിടയില്‍ അച്ചായന്‍ എവിടാണു ജോലി ചെയ്യുന്നതെന്നു ഞാന്‍ ചോദിച്ചു. “ഞാനെ ഇവിടെ ബി.ബി.സി ലാ“. പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് അയാളോട് അസൂയ തോന്നി. ഒരു മലയാളിക്ക് ബി.ബി.സിയില്‍ ജോലിയേ... അതിന്റെ അഹങ്കാരമൊന്നും അദ്ദേഹതിനില്ലതാനും. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അടുത്തുള്ള ഓള്‍ഡ് ഏജ് ഹോമിന്റെ മുന്‍‍പില്‍ വച്ചദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനോടു ചോദിച്ചു: “ഇതല്ലെ നമ്മുടെ ബി.ബി.സിയില്‍ ജോലിയുള്ള അച്ചായന്‍“? സുഹൃത്ത് പൊട്ടിച്ചിരിച്ചു. എന്നിട്ടെന്നോടു പറഞ്ഞു; ഇവിടെ കെയര്‍ അസിസ്റ്റന്റു ജോലിക്കു പറയുന്ന പേരാണത്. ബി.ബി.സി എന്നാല്‍ ബ്രിട്ടീഷ് ബോട്ടം ക്ലീനിംഗ്!!!

Sunday 16 March 2008

ഞാനും ബൂലോകത്തേക്ക്

ഞാന്‍ ‍രണ്ടു വര്‍ഷമായി ബ്ലോഗു വായിക്കുന്നു. എന്തേ ഒന്നും എഴുതുന്നില്ല എന്ന ചോദ്യം കുറേ നാളായി മനസ്സില്‍ കിടന്നിങ്ങനെ വീര്‍പ്പു മുട്ടുന്നു. ഗള്‍ഫില്‍ വച്ചു നീ കഥകളും അനുഭവങ്ങളും ഒക്കെ എഴുതിയിരുന്നതല്ലെ എന്നു സ്നേഹിതര്‍ ചോദിക്കുന്നു. എനിക്കറിയില്ല, ഇംഗ്ലണ്ടില്‍ എത്തിയതോടെ എഴുത്തെല്ലാം മറന്നു പോയി. ഇവിടുത്തെ തണുപ്പുകൊണ്ടാണോ എന്നറിയില്ല. പിന്നെ അനുഭവങ്ങള്‍ എഴുതാന്‍ ഗള്‍ഫിലെപോലെ ഇവിടെ ജീവിതത്തിന് എരിവും, പുളിവും, നൊമ്പരവും കുറവാണ്. ആകെ കാണുന്നത് പണമുണ്ടാക്കാനും ആളാകാനുമുള്ള മലയാളിയുടെ വ്യഗ്രത മാത്രം. എങ്കിലും ഞാന്‍ എഴുതാം- ചുറ്റുമുള്ള ജീവിതങ്ങളെക്കുറിച്ച്, മോഹഭ്ംഗ ങ്ങളെക്കുറിച്ച്, ഈ നാടിനെക്കുറിച്ച്... തെറ്റുകള്‍ പൊറുക്കണേ... അനുഗ്രഹിക്കണേ...